വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ ഔസേപ്പിൻ്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. ആതിര കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. ഇതിനിടയിൽ ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്‌തുവെന്നും മൊഴിയിലുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് ആതിര ചായ നൽകി. ഈ സമയം കൈയി കരുതിയിരുന്ന കത്തി ജോൺസൻ മുറിയിലെ മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മെത്തക്കുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ഇട്ടുകൊണ്ടാണ് പ്രതി സ്‌കൂട്ടറിൽ രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നുവെന്നും ജോൺസൺ പൊലീസിനോട് പറഞ്ഞു.
കൊല്ലം സ്വദേശിയായ ജോൺസൺ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയിൽ ഒരു വീട്ടിൽ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോൺസൺ. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോൾ വീട്ടുകാർക്കു സംശയം തോന്നുകയും പഞ്ചായത്തംഗം വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിഷം കഴിച്ചതായി പറഞ്ഞതിനെത്തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post