വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയൻ ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ.സി.ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എം.എൽ.എയുടെ വസതിയിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി.
എന്‍.എം.വിജയന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ച് എം.എൽ. എ യെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പുത്തൂര്‍വയലിലുള്ള ജില്ലാ പൊലീസ് ക്യാമ്പില്‍വച്ച് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ.യ്ക്ക് നിയമസഭ സമ്മേളനമുള്ളതിനാലായിരുന്നു ഇളവ് നല്‍കിയിരുന്നത്. എന്‍.എം.വിജയന്റെ കത്തില്‍ പരാമര്‍ശിച്ച സാമ്പത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എം.എല്‍.എ. നേരത്തെ തന്നെ ആവര്‍ത്തിച്ചിരുന്നത്.
എന്‍.എം. വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അതിനിടെ എൻ.എം.വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെ.പി.സി.സി. സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിജയന്റെ കുടുംബത്തിൻ്റെ പരാതി ന്യായമെന്നും കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. പാർട്ടി നേതൃത്വം മതിയായ ജാഗ്രത കാട്ടിയില്ല എന്ന് റിപ്പോർട്ട് പറയുമ്പോഴും മരണത്തിൽ നേതാക്കൾക്ക് പങ്കുണ്ടോ എന്ന കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
Discussion about this post