എ.ഡി.എം. നവീൻ ബാബുവിനെതിരേ പെട്രോൾ പമ്പുടമ പ്രശാന്തൻ നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകാൻ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ ആരോപണം വ്യാജമെന്ന് തെളിയുന്ന രേഖകളാണ് പുറത്തുവരുന്നത്.
പമ്പിന് നൽകിയ അപേക്ഷയിൽ അപേക്ഷകൻ്റെ പേരിൻ്റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്. പിന്നാലെ എ.ഡി.എം. കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചെന്നു പറയുന്ന പരാതിയിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് പ്രശാന്തൻ എന്നുമാണ്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്‌തമാണ്. പെട്രോൾ പമ്പിനായുള്ള പാട്ടക്കരാറിൽ പ്രശാന്ത് ടി.വി. എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രശാന്തൻ ടി.വി എന്നും. രണ്ട് രേഖയിലെയും ഒപ്പിലെ വ്യത്യാസവും വളരെ വ്യക്തമാണ്. ഇതെല്ലാം എ.ഡി.എമ്മിനെതിരായ പ്രശാന്തന്റെ കൈക്കൂലി പരാതി വ്യാജമെന്ന സൂചനയാണ് നൽകുന്നത്.
അതേസമയം പെട്രോൾ പമ്പുടമ എന്നു പറയപ്പെടുന്ന പ്രശാന്തൻ ബിനാമിയാണെന്നുള്ള സംശയങ്ങളുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായ ഇയാൾക്ക് കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്ന് ലഭിച്ചെന്നുമുള്ള സംശയങ്ങൾ തുടക്കം മുതലുണ്ട്.
Discussion about this post