ശബരിമലയിൽ റോപ് വേ പദ്ധതി യാഥാർഥ്യമാവുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ശനിയാഴ്ച പുറത്തിറക്കി. പദ്ധതിക്ക് ഏറ്റെടുക്കുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1 -ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകി. ഇതിന്റെ തുടർ നടപടിക്കായി കൊല്ലം കലക്ടറെ ചുമതലപ്പെടുത്തി.
2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. നിർമാണം പൂർത്തിയാവുന്നതോടെ 10 മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താം. അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്ന ആംബുലൻസായും സാധനസാമഗ്രികൾ ചെലവ് കുറച്ച് സന്നിധാനത്തെത്തിക്കാനുമാണ് സംവിധാനം പ്രധാനമായും ഉപയോഗിക്കുക.
ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബി.ഒ.ടി. വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വംമന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കിയിരുന്നു.
Discussion about this post