കണ്ണൂരിൽ അരി വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച നടന്നതിൻ്റെ തൊട്ടടുത്ത ദിവസവും മോഷ്ടാക്കൾ എത്തിയിരുന്നുവെന്നതിന് തെളിവുകൾ പുറത്തുവരുന്നു. കെ.പി. അഷ്റഫിന്റെ വളപട്ടണത്തെ വീട്ടിലെ പോർച്ചിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ദൃശ്യങ്ങളിലാണ് തലേദിവസം വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച അതേ രീതിയിൽ വീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന ആളുകളുടെ നിഴൽ രൂപങ്ങൾ പതിഞ്ഞത്. കവർച്ചയ്ക്ക് പിന്നിൽ വീട്ടുകാരെ നേരിട്ടറിയുന്നവർ തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം ഊർജിതമാണെങ്കിലും പ്രതികളിലേക്ക് എന്താനുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടില്ല.
തുടർച്ചയായ ദിവസങ്ങളിൽ വീട്ടിൽ ആളുകളില്ലെന്ന് അറിയുന്നവരാണ് മോഷണം നടത്തിയതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. സംഭവത്തിൽ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അഷറഫുമായി അടുപ്പമുള്ളവരുടെയും ജീവനക്കാരുടെയും അയൽവാസികളുടെയും ഫോൺകോളുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
അഷറഫിന്റെ വീടിന് ചുറ്റുമുള്ള മതിലിൽനിന്ന് അദ്ദേഹത്തിന്റെ വീടിനുള്ളിലേക്ക് കടക്കാൻ കവർച്ചക്കാർ തകർത്ത ജനലിനരികിൽനിന്ന് ഏതാനും വിരലടയാളങ്ങൾ ഫൊറൻസിക് വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വീട്ടിനുള്ളിൽ കവർച്ചക്കാർ മറന്നുവച്ചതെന്ന് കരുതുന്ന ഉളിയിൽനിന്നും ചില വിരലടയാളങ്ങൾ കിട്ടിയിട്ടുണ്ട്.
300 പവൻ്റെ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് കവർന്നത്. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയുള്ള ആസൂത്രിത കവർച്ചയാണ് നടന്നതെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ.
Discussion about this post