കണ്ണൂർ വളപട്ടണം മന്നയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. ഒരു കോടി രൂപയും 300 പവൻ സ്വർണവും കവർന്നു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്റഫിൻന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമായി മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്.
മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടിലുള്ളവർ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദർശിക്കാൻ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്‌ക്കൾ വീടിനുള്ളിൽ കടന്നത്. മൂന്നുപേർ മതിൽചാടി വീടിനുള്ളിൽ കടക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ലോക്കർ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതെന്ന് വീട്ടുടമയായ അഷ്റഫിന്റെ ഭാര്യാസഹോദരൻ ജാബിർ പറഞ്ഞു. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിൻ്റെ താക്കോൽ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഷണത്തിന് പിന്നിൽ അറിയുന്ന ആളുകളാണോയെന്ന് പറയാൻ കഴിയില്ല. മൂന്ന് കിടപ്പുമുറികളിലും മോഷ്ടാക്കൾ കയറിയിട്ടുണ്ട്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോൽ മറ്റൊരു ബെഡ്റൂമിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആ അലമാരയുടെ താക്കോൽ വേറെ മുറിയിലുമായിരുന്നു. മറ്റ് മുറികളിൽ നിന്നൊന്നും വേറൊന്നും നഷ്‌ടപ്പെട്ടിട്ടില്ല. ലോക്കർ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ വന്നതെന്നാണ് കരുതുന്നത്. രണ്ടുപേർ അടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചു. യാത്രയ്ക്ക് മുമ്പ് പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചിരുന്നില്ലെന്നും ദുബായിലും ബെംഗളൂരുവിലുമെല്ലാമായി സാധാരണയായിപോകുന്നവരാണെന്നും ജാബിർ പറഞ്ഞു. 30 വർഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ട്. ഇതുവരെ ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. വീട്ടിൽ തന്നെ ലോക്കർ ഉണ്ടായിരുന്നത് കൊണ്ട് സ്വർണവും പണവും ബാങ്കിൽ സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post