ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാർശ ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ.സക്സേന നൽകി ഒരു മാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. ഡൽഹി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രസർക്കാറിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
ഡൽഹി സർക്കാറിൻ്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട് ഇ.ഡിയും സി.ബി.ഐയും നൽകിയ പ്രത്യേക കേസുകളിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തന്റെ പ്രോസിക്യൂഷന് മുൻകൂർ അനുമതിയില്ലാതെ ഇ.ഡി. കുറ്റപത്രം പരിഗണിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കെജ്‌രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് 2024 മാർച്ച് 21 ന് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തിയതിനെ തുടർന്ന് ഇ.ഡി. ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇ.ഡി. കേസിൽ ജൂലൈ 12 നും സി.ബി.ഐ. കേസിൽ സെപ്റ്റംബർ 13 നും സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
Discussion about this post