വയനാട്ടിലെ ചൂരൽ മലയിലും മുണ്ട കൈയിലും ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വീട്വച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക വച്ച് നൽകാമെന്ന് പ്രഖ്യാപിച്ച നൂറ് വീടുകളുടെ ഏകോപനം വഴിമുട്ടിയെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
വീടുകൾ വച്ച് നൽകുന്ന കാര്യത്തിൽ പിന്നീട് കേരളം ഒരു ആശയവിനിമയവും നടത്തിയില്ല. സ്ഥലം വാങ്ങിയും വീട് വച്ച് നൽകാൻ തയാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ ഇനിയെങ്കിലും അറിയിക്കണമെന്നും സിദ്ധരാമയ്യയുടെ കത്തിൽ പറയുന്നു.
ആഗസ്റ്റ് 3-ന് വയനാട്ടിൽ സന്ദർശനം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരളത്തിനായി അയൽസംസ്ഥാനത്തിന്റെ കൈത്താങ്ങായി മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് നൂറ് വീടുകൾ വച്ച് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം കർണാടക ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ് കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ, പിന്നീടങ്ങോട്ട് ഈ പ്രഖ്യാപനത്തിൽ ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാർ തയാറായില്ല.
ഇത്തരമൊരു പ്രഖ്യാപനം എങ്ങനെ നടപ്പാക്കണം, എവിടെ നടപ്പാക്കണം, ആരെല്ലാമാകണം ഗുണഭോക്താക്കൾ, അതിന്റെ എസ്റ്റിമേറ്റെന്താണ്, എത്ര പണം വേണം, സ്ഥലമേറ്റെടുപ്പ് എങ്ങനെയാകണം എന്നതടക്കം ഒരു കാര്യങ്ങളും കേരളം കർണാടകത്തെ അറിയിച്ചിട്ടില്ല. അതിനാൽ തന്നെ പ്രഖ്യാപനവുമായി മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും കർണാടക മുഖ്യമന്ത്രി നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇനി സ്ഥലം വാങ്ങി വീട് വയ്ക്കണമെങ്കിൽ, നൂറ് വീടുകൾക്കുള്ള സ്ഥലം വാങ്ങി നിർമാണം നടത്താൻ തയ്യാറാണെന്നും തുടർനടപടികൾ എങ്ങനെ വേണമെന്ന് ഇനിയെങ്കിലും പറയണമെന്നും സിദ്ധരാമയ്യ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post