നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ വിവാദത്തിൽ ഭാര്യ സുലോചന നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിർണായക നിരീക്ഷണങ്ങൾ നടത്തിയത്.
മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തിൽ എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സമാധി പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കല്ലറ പൊളിച്ചുള്ള പരിശോധനയുമായി മുന്നോട്ടുപോകാനുള്ള അനുമതിയും കോടതി നൽകി.
ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റി. എന്തിനാണ് പേടിയെന്ന് ഹർജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ആർ.ഡി.ഒയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, എങ്ങനെയാണ് മരണം സംഭിച്ചതെന്ന് കോടതി ചോദിച്ചു.സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതുകൊണ്ടാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ അന്വേഷിക്കാനുള്ള അവകാശം പൊലീസിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post