എ.ഡി.എം. നവീൻ ബാബു ജീവനൊടുക്കിയ കേസിൽ, കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിൻ്റെ കുടുംബം പ്രതികരിച്ചു.
നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പി.പി. ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.
ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗൺസിലും ജില്ലാ കളക്‌ടറും ഇക്കാര്യം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആസൂത്രിതമായി എ.ഡി.എമ്മിനെ അപമാനിക്കാൻ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നും ദിവ്യയുടെ പ്രവർത്തികളാണ് മരണത്തിലേക്ക് എ.ഡി.എമ്മിനെ നയിച്ചതെന്നാണ് കണ്ടെത്തൽ.
പി.പി.ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുള്ള കോടതി വിധി ആശ്വാസകരമെന്ന് നവീൻ ബാബുവിൻ്റെ ഭാര്യയും കോന്നി തഹസിൽദാറുമായ മഞ്ജുഷ പ്രതികരിച്ചു. ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും വിധിയിൽ സന്തോഷമല്ല ആശ്വാസമാണുള്ളതെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.












Discussion about this post