ലോകത്തെ സംഗീതത്തെ തബലയുടെ മാസ്മരികവലയത്തിലാക്കിയ മാന്ത്രിക വിരലുകൾ നിലച്ചു. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) ഇനിയില്ല. ഉയർന്ന രക്തസമ്മർദവും ഹൃദയസംബന്ധമായ അസുഖങ്ങളുംമൂലം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഉസ്താദിന്റെ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സാക്കിർ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്.
1988ൽ പത്മശ്രീയും 2002ൽ പത്മഭൂഷണും 2023ൽ പത്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. രാജ്യത്ത് സംഗീതത്തിലെ പരമോന്നത ബഹുമതിയായ സംഗീതനാടക അക്കാദമി അവാർഡ് 1990ൽ ലഭിച്ചു. അഞ്ച് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. മൂന്നെണ്ണം ഈ വർഷമാണ്.
പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാരാഖയുടെ മൂത്ത മകനായി 1951ൽ മുംബൈയിലാണ് ജനിച്ചത്. അഞ്ചാം വയസുമുതൽ അച്ഛനിൽനിന്ന് സംഗീതാഭ്യാസം തുടങ്ങി. 12 വയസിനുള്ളിൽ രാജ്യത്ത് അങ്ങോളമിങ്ങോളം വേദികളിൽ ആ താള വിസ്മയം എത്തി. പഞ്ചാബ് ഖരാനയിൽ അച്ഛന്റെ പാത പിന്തുടർന്നു. ഏഴാംവയസ്സിൽ അച്ഛന് പകരക്കാരനായി സരോദ് വിദ്വാൻ ഉസ്താദ് അലി അക് ബർ ഖാനോടൊപ്പം വായിച്ചതാണ് ആദ്യ പ്രധാന വേദി. ബിസ്മില്ലാ ഖാൻ, പണ്ഡിറ്റ് രവിശങ്കർ ഉൾപ്പെടെയുള്ള അതുല്യപ്രതിഭകൾക്കൊപ്പവും പിന്നീട് ഒട്ടനവധി വേദികൾ.
മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു പഠനം. തുടർന്ന് വാഷിങ്ടൺ സർവകലാശാലയിൽനിന്ന് ചൈനീസ്, ആഫ്രിക്കൻ, ഇന്തോനേഷ്യൻ താളവാദ്യങ്ങൾ ശാസ്ത്രീയമായി പഠിച്ചു.
ഇന്ത്യയിലും വിദേശത്തുമായി നിരവധി സിനിമകൾക്കായി സംഗീതമൊരുക്കിയിട്ടുണ്ട്. മലയാളത്തിൽ ‘വാനപ്രസ്ഥം’ സിനിമയുടെ സംഗീത സംവിധായകനാണ്.
സംഗീത പരിപാടികളുമായി ജനുവരിയിൽ ഇന്ത്യാ ടൂർ നടത്താനിരിക്കെയാണ് തികച്ചും ആകസ്മികമായുള്ള വിടവാങ്ങൽ. കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. സംവിധായിക അനിസ ഖുറേഷി, നർത്തകി ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി സിനിമകൾക്കായി സംഗീതമൊരുക്കി. മലയാളത്തിൽ ‘വാനപ്രസ്ഥം’ സിനിമയുടെ സംഗീത സംവിധായകനാണ്.
Discussion about this post