കോഴിക്കോട് മുക്കത്ത് സങ്കേതം എന്ന ഹോട്ടലിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശേരി കോടതിയിലാണ് കീഴടങ്ങിയത്. ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്ത്, തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ആലോചന.
ശനിയാഴ്ച രാത്രി പതിനൊന്നോടെ യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കടന്നു ചെല്ലുകയും മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന ചാടി. നട്ടെല്ലിനടക്കം പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികൾ പൊലീസ് വൈകാതെ പൂർത്തിയാക്കും.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജീവനക്കാരിയാണ്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. അക്രമം നടന്ന സമയത്തെ വീഡിയോ ദൃശ്യം യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.
Discussion about this post