കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്ര മുൻ വിദേശകാര്യ മന്ത്രിയും ആയിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
1932 മെയ് 1 ന് കർണാടകയിലെ മദൂർ താലൂക്കിലെ സോമനഹള്ളിയിലാണ് കൃഷ്ണയുടെ ജനനം. മൈസൂരുവിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബംഗളൂരുവിലെ ഗവൺമെൻ്റ് ലോ കോളേജിൽ നിന്ന് ബിരുദം നേടി. ടെക്സാസിലെ ഡാളസിലുള്ള സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിലും വാഷിംഗ് ടൺ ഡിസിയിലെ ജോർജ്ജ് വാഷിംഗ് ടൺ യൂണിവേഴ്സിറ്റിയിലുമായി പഠനം പൂർത്തിയാക്കി.
2009 മുതൽ 2012 വരെ യു.പി.എ. സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ധിരാ ഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2017ൽ കൃഷ്ണ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. 2023ൽ പത്മ പുരസ്കാരം ലഭിച്ചു.
Discussion about this post