കണ്ണൂരിലെ തലശേരി കണ്ണപുരത്ത് ചുണ്ടയിൽ സി.പി.എം. പ്രവർത്തകൻ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 9 ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ മാസം 4ന് റിജിത്ത് വധക്കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ(57), കൊത്തില താഴെവീട്ടിൽ ജയേഷ്(41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്(44), പുതിയപുരയിൽ അജീന്ദ്രൻ(51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ(52), പുതിയപുരയിൽ രാജേഷ്(46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്(47), സഹോദരൻ ശ്രീജിത്ത്(43), തെക്കേവീട്ടിൽ ഭാസ്‌കരൻ(67) എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം രാത്രി വീട്ടിലേക്ക് നടന്നുപോയ റിജിത്തിനെ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ഒക്ടോബർ മൂന്നിന് രാത്രി 7.45ന് തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്തായിരുന്നു ആക്രമണം.
പത്ത് പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി അജേഷ് വാഹനാപകടത്തിൽ മരിച്ചു.
Discussion about this post