കണ്ണൂരിലെ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളി.
ബസിന്റെ കാലപ്പഴക്കവും ഡ്രൈവറുടെ ശ്രദ്ധക്കുറവും അപകടത്തിനിടയാക്കിയതായി പ്രാഥമിക നിഗമനം. ബസിൻ്റെ ഫിറ്റ്നസ് ഡിസംബർ 29ന് അവസാനിച്ചതായാണ് മോട്ടോർ വാഹനവകുപ്പ് രേഖകളിലുള്ളത്. 13 വർഷവും രണ്ടുമാസവും പഴക്കമുള്ള ബസ് 2011 ഒക്ടോബർ 29ന് രജിസ്റ്റർ ചെയ്തതാണ്.
ഇന്നലെ നടന്ന അപകടത്തിൽ 11കാരിയായ നേദ്യ എസ്. രാജേഷ് എന്ന വിദ്യാർഥിനിയാണ് മരിച്ചത്.
സ്കൂൾ വിട്ടശേഷം കുട്ടികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. വളക്കൈ പാലത്തിനു സമീപം നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ബസിൽ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെയെല്ലാം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
Discussion about this post