സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ഈശ്വറിൻ്റെ നീക്കം. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നു. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമം. വലിയ ഗൂഢാലോചന ഇതിൻ്റെ ഭാഗമായുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമർശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്.
Discussion about this post