ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. സഖ്യത്തിൽ വിള്ളൽ വീഴ്ത്താൻ വഴികൾ തേടി പ്രതിപക്ഷം. എൻ.ഡി.എ. ഘടകക്ഷിയായ ടി.ഡി.പി. സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. സ്പീക്കർ പദവിയിൽനിന്ന് ബി.ജെ.പിയെ അകറ്റിനിർത്തുകയും എൻ.ഡി.എയിൽ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
ഈമാസം 26നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി. സ്പീക്കർ തിരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടത്താനുള്ള ശ്രമങ്ങളിലാണ്. ഇതിൻ്റെ ഭാഗമായി ഇന്നലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻ.ഡി.എ. യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായെന്നാണു വിവരം. അമിത് ഷാ, ജെ.പി.നഡ്ഡ, ചിരാഗ് പാസ്വാൻ, രാജീവ് രഞ്ജൻ സിങ് തുടങ്ങിയവർ പങ്കെടുത്തു.
സ്പീക്കർ വിഷയത്തിൽ എൻ.ഡി.എയിലെ പ്രധാന ഘടകകക്ഷികളായ ടി.ഡി.പിക്കും ജെ.ഡി.യുവിനും വ്യത്യസ്ത നിലപാടുകളാണ്. ബി.ജെ.പി. നിർദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണു ജെ.ഡി.യു. നേതാവ് കെ.സി.ത്യാഗി പറഞ്ഞത്. എന്നാൽ, സ്ഥാനാർഥിയെ എൻ.ഡി.എ. ഘടകകക്ഷികൾ ഒരുമിച്ചു തീരുമാനിക്കണമെന്നാണു ടി.ഡി.പിയുടെ പക്ഷം. ടി.ഡി.പിയുടെ ഈ നിലപാടിനെ ബി.ജെ.പിക്കെതിരെ ഉപയോഗിക്കാനാണു പ്രതിപക്ഷത്തിൻ്റെ ശ്രമം.
വാജ്പേയി സർക്കാരിന്റെ കാലത്ത് ടിഡിപി സ്പീക്കർ പദവി എടുത്തശേഷം സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുകയായിരുന്നു.
Discussion about this post