മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ എൻ. ഡി.എയിൽ കല്ലുകടി തുടങ്ങി. എൻ.ഡി.എയിൽ ഇരട്ട നീതിയാണെന്നും മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നും ശിവസേന ഷിൻഡെ ചൂണ്ടിക്കാട്ടി. ഏക് നാഥ് ഷിൻഡെ വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ നേതാക്കൾ അതൃപ്തിയും പ്രകടിപ്പിച്ചു.
ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകി. ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ്. എൻ.ഡി.എയിലെ മൂന്നാമത്തെ വലിയ കക്ഷി ആയിട്ടും ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ ശിവസേനയെ തഴഞ്ഞു.
ബി.ജെ.പിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പോലും പാർട്ടിക്ക് കിട്ടിയില്ലെന്നും എംപി ശ്രീരംഗ് ബർനെ പറഞ്ഞു. എൻ.സി.പിക്ക് ക്യാബിനറ്റ് പദവി കിട്ടാത്തതും അനീതിയെന്ന് ബർനെ പറഞ്ഞു. ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ എൻ.സി.പി. പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ശിവസേനയും അതൃപ്തി പ്രകടിപ്പിക്കുന്നത്.
Discussion about this post